Featured Posts

Breaking News

ലഖിംപുർ ഖേരി: യു.പി സർക്കാറിന് രൂക്ഷ വിമർശനം, നിരീക്ഷണത്തിന് ജഡ്ജിയെ നിയമിക്കണമെന്ന് നിർദേശം


ന്യൂഡൽഹി: ലഖിംപൂർ ഖേരിയിൽ ഒക്ടോബർ മൂന്നിന് നടന്ന സംഭവത്തിൽ ഉത്തർപ്രദേശ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉയർത്തിയത്. നാല് കർഷകരുടേയും പ്രദേശിക മാധ്യമ പ്രവർത്തകന്‍റേതുൾപ്പെടെ എട്ടു പേരുടെ ജീവനാണ് ഒക്ടോബർ മൂന്നിന് ഉത്തർപ്രദേശിലെ ലഖിംപൂരിൽ ഖേരിയിൽ നടന്ന അപകടം കവർന്നത്.

സംഭവത്തിൽ കൂടുതൽ സാക്ഷികളെ വിസ്തരിച്ചുവെന്ന് പറയുന്നതല്ലാതെ റിപ്പോർട്ടിൽ ഒന്നും രേഖപ്പെടുത്തിയില്ലെന്നാണ് കോടതിയുടെ വിമർശനം. അന്വേഷണ പുരോഗതി നിരീക്ഷിക്കാൻ ഉത്തർപ്രദേശിന് പുറത്തുള്ള റിട്ടയേർട്ട് ഹൈകോടതി ജഡ്ജിയെ നിയമിക്കുന്നതായും പറഞ്ഞു. സംഭവത്തിൽ കോടതി വെള്ളിയാഴ്ച വീണ്ടും വാദം കേൾക്കും.

അന്വേഷണ റിപ്പോർട്ടിൽ സാക്ഷികൾ പറഞ്ഞതിനപ്പുറം ഒന്നുമില്ലെന്നും റിപ്പോർട്ട് സമർപ്പിക്കാൻ പത്തു ദിവസം നൽകിയുട്ടും പുതുതായി യാതൊരു പുരോഗതിയും അന്വേഷണ റിപ്പോർട്ടിൽ ഇല്ലെന്നും പറഞ്ഞ കോടതി സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനമാണ് ഉയർത്തിയത്.

ഒരു പ്രതിയുടെ ഫോൺ മാത്രമാണ് ഇതുവരെ പിടിച്ചെടുക്കാൻ പൊലീസിന് കഴിഞ്ഞത്. ഫോറൻസിക് റിപ്പോർട്ട് വേഗത്തിലാക്കണമെന്ന് നിർദേശം നൽകിയെങ്കിലും അത് പാലിച്ചില്ലെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. അതേസമയം കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കല്ലാതെ മറ്റാർക്കും ഫോണില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അടക്കം പത്തു പേരെയാണ് സംഭവത്തിൽ ഇതുവരെ അറസ്റ്റ് ചെയ്തത്.

അതേസമയം, പ്രദേശിക മാധ്യമ പ്രവർത്തകൻ രമൺ കശ്യപ് കൊല്ലപ്പെട്ടത് കർഷകർ കാരണമല്ലെന്നും വാഹനാപകടത്തിലാണെന്നും ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു.

No comments