Featured Posts

Breaking News

പമ്പ അണക്കെട്ട് ചൊവ്വാഴ്ച രാവിലെ അഞ്ചിനും ഇടമലയാര്‍ രാവിലെ ആറിനും തുറക്കും


ഇടുക്കി അണക്കെട്ടിന് പുറമെ പമ്പ, ഇടമലയാര്‍ അണക്കെട്ടുകളും ചൊവ്വാഴ്ച തുറക്കും. പമ്പ അണക്കെട്ട് രാവിലെ അഞ്ചിനും ഇടമലയാര്‍ രാവിലെ ആറിനും ആയിരിക്കും തുറക്കുക. ഇടുക്കി അണക്കെട്ട് രാവിലെ 11 ന് തുറക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകളാവും തുറക്കുക. നേരത്തെ തുറന്ന കക്കി ഡാം ഉള്‍പ്പെട്ട ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമാണ് പമ്പ ഡാമും. കക്കി ഡാമിന് മുകളില്‍ 10 കിലോമീറ്റര്‍ മാറിയാണ് പമ്പ ഡാം സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്നും ജലം ആദ്യം പമ്പ ത്രിവേണി ഭാഗത്താണ് വന്നുചേരുക. രാവിലെ അഞ്ചിന് ആദ്യ ഷട്ടറും അര മണിക്കൂറിനു ശേഷം രണ്ടാമത്തെ ഷട്ടറും തുറക്കുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുള്ളത്. നിലവിലെ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അപ്പര്‍കുട്ടനാട്ടില്‍ അടക്കം ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.

ഇടമലയാര്‍ ഡാം രാവിലെ ആറിനാവും തുറക്കുക. രണ്ട് ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. തൊട്ടുപിന്നാലെ ഇടുക്കി ഡാമും തുറക്കുന്നതിനാല്‍ പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ക്യാമ്പുകളും വാഹനങ്ങളും അടക്കമുള്ളവ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

ഇടുക്കിയും ഇടമലയാറും ഒന്നിച്ച് തുറന്നതാണ് 2018 ല്‍ പെരിയാര്‍ തീരത്തെ വെള്ളത്തില്‍ മുക്കിയത്. ഇത്തവണ ആ സാഹചര്യം ഉണ്ടാകാതിരിക്കാനാണ് ഇടുക്കി തുറക്കുന്നതിനു മുമ്പ് ഇടമലയാര്‍ തുറക്കാന്‍ തീരുമാനിച്ചത്. ഇടുക്കിയിലെ വെള്ളം ഭൂതത്താന്‍കെട്ടില്‍ എത്തുന്നതിനു മുമ്പുതന്നെ ഇടമലയാറിലെ ജലനിരപ്പ് താഴ്ത്താനാണ് നീക്കം. അങ്ങനെയെങ്കില്‍ ശക്തമായ മഴയുണ്ടായാലും ഇടമലയാറിലെ ഷട്ടറുകള്‍ താഴ്ത്താന്‍ കഴിയും.

ഡാമുകള് തുറക്കുമ്പോള്‍ പെരുയാറിന്റെ തീരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറും. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ക്യാമ്പുകള്‍ സജീകരിച്ചു കഴിഞ്ഞു. കോവിഡ് രോഗികളെയും രോഗ ലക്ഷണങ്ങള്‍ ഉള്ളവരെയും കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റും. അടുത്ത ദിവസങ്ങളില്‍ ശക്തമായ വേലിയേറ്റം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഡാമില്‍നിന്ന് തുറന്നുവിടുന്ന ജലം സുഗമമായി കടലിലേക്ക് ഒഴുകിയെത്തും. 2018 ല്‍ വേലിയേറ്റത്തിന്റെ ശക്തിമൂലം വെള്ളം കടലിലേക്ക് ഇറങ്ങാതിരുന്നതും വെള്ളപ്പൊക്കത്തിന് കാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്.

No comments