Featured Posts

Breaking News

കാനഡയില്‍ മഞ്ഞുവീഴ്ചയുള്ള വഴിയില്‍ 60 ടണ്‍ ലോഡുമായി ഒരു ട്രക്ക്; ഡ്രൈവര്‍ മലയാളിപ്പെണ്‍കുട്ടി



കൊച്ചി: കാനഡയിലെ മഞ്ഞുവീഴ്ചയുള്ള വഴിയിലൂടെ 60 ടൺ ലോഡുമായി ട്രക്ക് ഓടിക്കുകയാണ് സൗമ്യ സജി എന്ന 24-കാരി. ട്രക്ക് ട്രെയിലറിന്റെ നീളം 52 അടിയും ട്രാക്ടറിന്റെ നീളം 15 അടിയും. 22 ടയറുകളുള്ള ഈ ഭീമൻ വാഹനവുമായി പോകുന്ന സൗമ്യയുടെ ചങ്കുറപ്പ് കാനഡയിലെ ട്രക്ക് ഡ്രൈവർമാരുടെയിടയിലും കൗതുകമുണർത്തി. ട്രക്ക് ഓടിക്കൽ നിസ്സാരജോലിയല്ല, മഞ്ഞുവീഴ്ചയും ആളില്ലാവഴികളിലെ പ്രതിബന്ധങ്ങളുമെല്ലാം നേരിടേണ്ടതുണ്ട്.

2019 ഓഗസ്റ്റിലാണ് ന്യൂട്രിഷൻ ആൻഡ് ഫുഡ് സർവീസ് മാനേജ്‌മെന്റ് പഠിക്കാൻ സൗമ്യ കാനഡയിലെത്തുന്നത്. പഠനകാലത്ത് താമസിച്ചിരുന്ന കേംബ്രിജിൽ നിന്നുള്ള ബസിൽ ഡ്രൈവർ സീറ്റിനടുത്തിരുന്ന് ഡ്രൈവർമാരോട് സംസാരിക്കുന്നതിനിടെയാണ് കാനഡയിൽ സ്ത്രീകൾ വലിയ വാഹനങ്ങളോടിക്കുന്നതിനെക്കുറിച്ച്‌ അറിഞ്ഞത്. പിന്നീട്, കാനഡയിലെ മലയാളിക്കൂട്ടായ്മയിൽ നിന്ന് ട്രക്ക് ഡ്രൈവിങ്ങിനെക്കുറിച്ച് കൂടുതൽ അറിഞ്ഞു. ഉത്തരേന്ത്യക്കാരായ പുരുഷന്മാരാണ് ഈ മേഖലയിൽ അധികവും. കാനഡയിൽ ട്രക്ക് ഓടിക്കുന്ന ആദ്യ മലയാളി പെൺകുട്ടിയാണ് സൗമ്യ.

കിഴക്കമ്പലം മണ്ണാലിൽ എം.പി. സജിമോന്റെയും മിനിയുടെയും ഏകമകളാണ് സൗമ്യ. ബി.പി.സി.എൽ. കാന്റീൻ ജീവനക്കാരനായ സജിമോൻ ബുദ്ധിമുട്ടിയാണ് മകളെ കാനഡയ്ക്ക് പഠിക്കാൻ അയച്ചത്. പഠനച്ചെലവിനൊപ്പം ട്രക്ക് ഡ്രൈവിങ് പഠിക്കാനുള്ള ചെലവും സൗമ്യയ്ക്ക് താങ്ങാൻ കഴിയില്ലായിരുന്നു. എന്നാൽ, കാനഡ മലയാളിക്കൂട്ടായ്മയും സുഹൃത്തുകളും എല്ലാത്തിനും കൂടെനിന്നു.
ട്രക്കിനെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോഴും പലരും പിന്തിരിപ്പിച്ചു. ‘ഈ പെൺകുട്ടി ഓവർസ്മാർട്ടാണ്‌’ എന്നുവരെ പലരും പറഞ്ഞു. എന്നാൽ, അതൊന്നും താൻ മുഖവിലയ്ക്കെടുത്തില്ലെന്ന് സൗമ്യ. രണ്ടുമാസത്തെ ട്രക്ക് ഡ്രൈവിങ് കോഴ്‌സിന്‌ മാത്രം അഞ്ചു ലക്ഷത്തോളം രൂപ ചെലവുവരും. സ്വന്തമായി കാറുപോലുമില്ലാതിരുന്ന സൗമ്യ, പഠനത്തിന്റേയും പാർട്ട് ടൈം ജോലിയുടെയും ഇടയിലാണ് ട്രക്ക് ഡ്രൈവിങ് പഠിച്ചത്. പുരുഷന്മാർക്കുമാത്രം നൽകുന്ന ലോങ്‌ ട്രിപ്പുകളും ഇപ്പോൾ സൗമ്യക്ക്‌ കമ്പനി നൽകുന്നു.

‘‘രണ്ടുപേരുള്ള ടീമായിട്ടാണ് ട്രക്കിൽ യാത്രവരുന്നത്. 13 മണിക്കൂറേ ഒരാൾ ജോലിയെടുക്കാൻ പാടുള്ളു. എട്ടു മണിക്കൂർ ഉറങ്ങണം. നാലു മണിക്കൂർ വിശ്രമം വേണം. 24 മണിക്കൂറും ട്രക്ക് ഓട്ടത്തിലായിരിക്കും’’ -തന്റെ ജോലിയുടെ പ്രത്യേകതകളെക്കുറിച്ച്‌ സൗമ്യ വാതോരാതെ സംസാരിക്കുകയാണ്. തിരുവാങ്കുളം മാതൃഭൂമി സ്റ്റഡി സർക്കിൾ സജീവ പ്രവർത്തകയായിരുന്നു സൗമ്യ.

No comments