Featured Posts

Breaking News

ബലാത്സംഗ ഭീഷണി, കൈക്കുഞ്ഞുമായി യുഎന്നിൽ; ജസീൻഡ മടങ്ങുമ്പോൾ


ഇല്ല... രാജ്യത്തെ നയിക്കാൻ ഇനി എന്റെ പക്കൽ ഊർജമില്ല’ – ലോകം ആദ്യമായാണ് ഒരു പ്രധാനമന്ത്രിയിൽ നിന്ന് ഇങ്ങനെയൊരു വിടവാങ്ങൽ പ്രസംഗം കേട്ടത്. ഏറ്റവും സത്യസന്ധമായ ഒരു തുറന്നുപറച്ചിലായിരുന്നു അത്. ജസീൻഡ ആർഡേൻ ന്യൂസീലൻഡ് പ്രധാനമന്ത്രിപദം രാജിവച്ചു എന്ന് കേട്ടപ്പോൾ എല്ലാവരും അവിടേക്ക് ശ്രദ്ധ തിരിച്ചു. ലോക രാഷ്ട്രീയത്തിൽ കാര്യമായ ഇടപെടൽ നടത്തുന്ന രാജ്യമല്ല ന്യൂസീലൻഡ്. 

ഇതിനു മുൻപ് ഒരു ന്യൂസീലൻഡ് രാഷ്ട്രീയ നേതാവിനും നേർക്ക് ലോകം ഇത്രമേൽ ശ്രദ്ധ പതിപ്പിച്ചിട്ടുമില്ല. അവിടെയാണ് ജസീൻഡ വ്യത്യസ്തയാകുന്നത്. ജസീൻഡയുടെ എല്ലാ ഇടപെടലുകളും പോലെ തന്നെ അവരുടെ രാജിയുടെ കാരണങ്ങളും ഇപ്പോൾ ലോകമെമ്പാടും ചർച്ച ചെയ്യുകയാണ്. രാജിക്ക് ശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞ് മാധ്യമങ്ങളെ കണ്ട ജസീൻഡ തറപ്പിച്ചു പറഞ്ഞു - 

‘സ്ത്രീവിരുദ്ധ അനുഭവങ്ങളല്ല എന്റെ രാജിക്ക് പിന്നിൽ.’ അവരത് ഊന്നിപ്പറഞ്ഞതിന് കാരണമുണ്ട്. ഒരു വർഷത്തിലേറെയായി അത്രയേറെ തരംതാഴ്ന്ന അവഹേളനങ്ങളാണ് അവർക്ക് നേരെയുണ്ടായത്. മറ്റൊരു പ്രധാനമന്ത്രിയും നേരിട്ടിട്ടില്ലാത്ത തരം അപമാനങ്ങൾ. ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും വരെ ചില എതിരാളികൾ ഉയർത്തി. തനിക്ക് ജസീൻഡയെ വധിക്കാൻ അവകാശമുണ്ടെന്ന് യു ട്യൂബിലൂടെ ഒരാൾ പ്രഖ്യാപിക്കുന്നതു വരെയെത്തി കാര്യങ്ങൾ.

ജസീൻഡയുടെ കുടുംബത്തെ പോലും അവർ വെറുതെ വിടുകയുണ്ടായില്ല. രണ്ടാം വട്ട സ്ഥാനാരോഹണത്തിനു ശേഷം ഭരണപരമായി നേരിടേണ്ടി വന്ന സമ്മർദങ്ങൾക്കൊപ്പം ഇത്തരം സ്ത്രീവിരുദ്ധ ആക്രമണങ്ങൾ കൂടിയായതോടെ അവർ ഉലഞ്ഞുപോയി. പക്ഷേ, അത് ജസീൻഡ ഒരിക്കലും തുറന്നുസമ്മതിക്കില്ലെന്ന് അവരെ കൃത്യമായി പിന്തുടരുന്ന, ന്യൂസീലൻഡിലെ സ്ത്രീപക്ഷ പ്രവർത്തകരെല്ലാം മുൻപേ പറഞ്ഞിരുന്നു. കാരണം, അവരത് സമ്മതിച്ചാൽ അക്രമികൾക്ക് ഊർജം കൂടും. തങ്ങളുടെ ആക്രമണം കൊള്ളേണ്ടിടത്ത് കൊണ്ടു എന്ന് അവർ അഹങ്കരിക്കരുതെന്ന് മറ്റാരെക്കാൾ വാശി ജസീൻഡയ്ക്ക് തന്നെയാകും.

എങ്കിലും ജസീൻഡ ക്രൂരമായ മാനസിക ആക്രമണത്തിന് വിധേയയായി എന്നത് ശരി വയ്ക്കുന്നതാണ് പിൻഗാമിയായി പ്രധാനമന്ത്രി പദത്തിലെത്തിയ ക്രിസ് ഹിപ്കിൻസിന്റെ വാക്കുകൾ. ജസീൻഡ നേരിട്ട ആക്രമണം വെറുപ്പുളവാക്കുന്നതും ക്രൂരവുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തെ ഇത്തരം ആക്രമണങ്ങളിൽ നിന്നു സംരക്ഷിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മുൻ പ്രധാനമന്ത്രി ഹെലൻ ക്ലാർക്ക് ഇങ്ങനെയാണ് പ്രതികരിച്ചത്: ‘നമ്മുടെ രാജ്യം മുൻപ് കണ്ടിട്ടില്ലാത്തത്ര വെറുപ്പും ചെളിവാരിയെറിയലും ജസീൻഡയ്ക്ക് നേരിടേണ്ടി വന്നു...'

ലോകം ഉറ്റുനോക്കിയ പ്രധാനമന്ത്രി

37ാം വയസ്സിൽ പ്രധാനമന്ത്രി പദത്തിലെത്തിയ ജസീൻഡയെ ലോകം മുഴുവൻ ഉറ്റുനോക്കിയത് ചില എതിരാളികൾ ആക്ഷേപിക്കും പോലെ അവരുടെ യൗവനം കൊണ്ടോ അവർ സ്ത്രീയാണെന്നതു കൊണ്ടോ ആയിരുന്നില്ല. മറിച്ച്, ഏറ്റവും കാര്യക്ഷമമായി പദവി കൈകാര്യം ചെയ്തതിലൂടെയാണ്. ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണം, വകാരി വൈറ്റ് ഐലൻഡിലുണ്ടായ അപ്രതീക്ഷിത അഗ്നിപർവത സ്ഫോടനം തുടങ്ങിയ പ്രതിസന്ധികൾ ജസീൻഡ ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്തു. കോവിഡിനെ നേരിടുന്നതിൽ ഏറ്റവും ദ്രുതവും കർശനവുമായ നടപടികളാണ് അവർ സ്വീകരിച്ചത്. ആദ്യ ഘട്ടത്തിൽ തന്നെ ലോക്ഡൗൺ നടപ്പാക്കിയതിനാൽ രോഗം പടരുന്നത് നിയന്ത്രിക്കാനായി. രാജ്യത്തെ മരണസംഖ്യ 2500ൽ താഴെ നിർത്താനായി. ജസീൻഡയുടെ ഈ നടപടികളെ ലോകം മുഴുവൻ വാഴ്ത്തി.

ന്യൂസീലൻഡിലെ മാസി സർവകലാശാലയിലെ സീനിയർ ലക്ചററും എഴുത്തുകാരിയുമായ സ്യൂസ് വിൽസൻ പറയുന്നത് കടുത്ത തീരുമാനങ്ങളെടുക്കാനുള്ള ധീരതയും ദയവും ഒത്തുചേർന്നത് ജസീൻഡയുടെ വ്യക്തിത്വത്തിന് മികവ് കൂട്ടിയെന്നാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും ജനപിന്തുണ നേടിയ പ്രധാനമന്ത്രിമാരുടെ പട്ടികയിൽ മുൻനിരയിലായി ജസീൻഡ. പുരോഗമനാശയങ്ങളും ഫെമിനിസ്റ്റ് നിലപാടുകളും ഉൾക്കൊള്ളലിന്റെ രാഷ്ട്രീയവും അവരുടെ പ്രതിഛായ ഉയർത്തി.

ഒക്ടോബർ 2020ൽ നടന്ന തിരഞ്ഞെടുപ്പിൽ ജസീൻഡയും ലേബർ പാർട്ടിയും വമ്പൻ വിജയം നേടി മടങ്ങിയെത്തി. കോവിഡ് പ്രതിസന്ധിയെ കാര്യക്ഷമതയോടെയും വിജയകരമായും കൈകാര്യം ചെയ്തതിനുള്ള ജനകീയ അംഗീകാരമെന്ന് ലോകം മുഴുവൻ വാഴ്ത്തി. പക്ഷേ, രണ്ടാമൂഴത്തിൽ കാര്യങ്ങൾ വേഗത്തിൽ തന്നെ തകിടം മറിഞ്ഞു. പ്രതിസന്ധികൾ ഒന്നിനു പിന്നാലെ ഒന്നായി എത്തി.

കോവിഡ് കാലത്തെ തീരുമാനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പിന്നാക്കമടിച്ചു എന്ന് ആരോപണമുയർന്നു. പണപ്പെരുപ്പം കൂടി, സാമൂഹിക തുല്യതയിലെ വിടവ് വർധിച്ചു. വിലക്കയറ്റം നിയന്ത്രണാതീതമായി. ജീവിതച്ചെലവ് കുതിച്ചുയർന്നു. ഇതോടെ സാധാരണക്കാർക്കിടയിൽ പാർട്ടിയുടെയും ജസീൻഡയുടെയും ജനപ്രീതി ഇടിഞ്ഞു. അതോടെയാണ് എതിരാളികൾ വാക്കുകൾ കൊണ്ട് ഏറ്റവും ഹീനമായ ആക്രമണം തുടങ്ങിയത്. എത്ര ശക്തമായ മാനസിക നിലയുള്ളവരെയും തകർക്കാൻ കഴിയും വിധമായിരുന്നു പലരുടെയും പ്രതികരണങ്ങൾ. സ്റ്റീരിയോ ടൈപ്പ് അല്ലാത്ത സ്ത്രീകൾക്കെതിരെ ആണഹന്തയോടെ പ്രയോഗിക്കുന്ന ബലാത്സംഗ ഭീഷണി വരെ ജസീൻഡയ്ക്ക് നേരെയുണ്ടായി. പങ്കാളിയെയും കുഞ്ഞിനെയും അധിക്ഷേപിച്ചു. 'സിൻഡി' എന്ന് വിളിച്ച് അവരുടെ പദവിയെ ചെറുതാക്കാൻ ശ്രമം നടത്തിയവരുണ്ട്. മ്ലേഛമായ ബോഡി ഷെയ്മിങ്ങിനും അവർ വിധേയയായി.

ജസീൻഡ ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയതിനു പിന്നാലെയാണ് അവർ അമ്മയായത്. അതിനു മുൻപ് മുൻ പാക്ക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ മാത്രമാണ് രാഷ്ട്രചുമതല വഹിക്കുന്നതിനിടെ പ്രസവിച്ചിട്ടുള്ളത്. ആറാഴ്ച മാത്രമാണ് ജസീൻഡ മാതൃ അവധി എടുത്തത്. പിന്നീട് പൂർവാധികം ശക്തയായി രംഗത്തുവന്നു. ടിവി അവതാരകനായ ജീവിത പങ്കാളി ക്ലാർക് ഗേഫോർഡ് തന്റെ ജോലിയിൽ നിന്ന് താൽക്കാലിക വിടുതലെടുത്ത് മകളെ നോക്കാൻ തയാറായി. എങ്കിലും ജസീൻഡ അമ്മ എന്ന ചുമതലകളിൽ നിന്ന് മാറിനിന്നില്ല. പാർലമെന്റിലെ തന്റെ ഓഫിസിനോടു ചേർന്ന ഒരു മുറി മകളുടെ ക്രഷായി അവർ മാറ്റിയെടുത്തു. എംപിമാരും പാർലമെന്റിലെ ജീവനക്കാരുമെല്ലാം ഏറെ വാത്സല്യത്തോടെയാണ് ജസീൻഡയുടെ മകൾ നീവിനെ കണ്ടത്.

കൈക്കുഞ്ഞായിരുന്ന നീവിനെയും കൊണ്ടാണ് യുഎൻ പൊതുസഭയിൽ അവർ എത്തിയത്. പ്രസംഗിക്കാനുള്ള തന്റെ ഊഴം എത്തും വരെ മകളെ മടിയിലിരുത്തി. പ്രസംഗം തുടങ്ങും മുൻപ് അടുത്തിരുന്ന പങ്കാളി ഗേഫോർഡിനു കുഞ്ഞിനെ കൈമാറി. യുഎൻ പൊതുസഭയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു അത്; രാഷ്ട്ര ചുമതലയുള്ളയാൾ തന്റെ കൈക്കുഞ്ഞിനെ മടിയിലിരുത്തി പൊതുസഭാ യോഗത്തിൽ പങ്കെടുക്കുക. അതോടെ ലോകമെമ്പാടുമുള്ള സ്ത്രീകൾ ആവേശം കൊണ്ടു. ഉയരങ്ങൾ കീഴടക്കാൻ കുടുംബജീവിതമോ മാതൃത്വമോ തടസ്സമല്ല എന്ന് ജസീൻഡ അവർക്ക് കാണിച്ചു കൊടുത്തു.

ജസീൻഡ തന്റെ കുടുംബത്തെ ചേർത്തു പിടിച്ചപ്പോൾ പങ്കാളി ഗേഫോർഡ് അവർക്ക് പൂർണ പിന്തുണ നൽകി. ജസീൻഡയുടെ രാജിപ്രഖ്യാപന വേളയിലും ഗേഫോർഡ് അവർക്കൊപ്പമുണ്ടായിരുന്നു. ഏറെ കരുതലോടെ അദ്ദേഹം തന്റെ പ്രിയപ്പെട്ടവളെ ചേർത്തുപിടിച്ചിരുന്നു. രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷം ജസീൻഡയുടെയും ഗേഫോർഡിന്റെയും വിവാഹത്തീയതി നിശ്ചയിച്ചിരുന്നതാണ്. എന്നാൽ ഒമിക്രോൺ വ്യാപകമായതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തു നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ജസീൻഡ ഈ തീരുമാനം മാറ്റി. എന്തായാലും വൈകാതെ തങ്ങളുടെ വിവാഹമുണ്ടാകുമെന്ന് രാജി പ്രസംഗത്തിൽ ജസീൻഡ പറഞ്ഞിരുന്നു.

പാരമ്പര്യത്തിന് മേലേറ്റ നാണക്കേട്

ലോകത്ത് ആദ്യമായി സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ രാജ്യമാണ് ന്യൂസീലൻഡ്. 1893ൽ ആയിരുന്നു ആ ചരിത്ര നടപടി. പിന്നീട് ഒരുപാട് സ്ത്രീകൾ പാർലമെന്റ് അംഗങ്ങളായി. ജസീൻഡയുടെ മുൻഗാമികളായി ജെന്നി ഷിപ്‍ലി (1997– 99), ഹെലൻ ക്ലാർക് (1999 – 2008) എന്നിവർ പ്രധാനമന്ത്രിമാരായി. 2020ലെ തിരഞ്ഞെടുപ്പിൽ പാർലമെന്റിലെ സ്ത്രീകളുടെ എണ്ണത്തിൽ ലോകത്ത് അഞ്ചാം സ്ഥാനം നേടി ന്യൂസീലൻഡ്. 58 സ്ത്രീകളാണ് അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ആകെ അംഗങ്ങളിൽ ഏതാണ്ട് 48% വരും സ്ത്രീകളുടെ സംഖ്യ. ഇങ്ങനെ രാജ്യം സ്ത്രീമുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുമ്പോഴും അധികാരവഴിയിൽ സ്ത്രീകൾക്ക് കാര്യങ്ങൾ അത്രയ്ക്കങ്ങ് സുഖകരമല്ലെന്ന് വെളിപ്പെടുത്തുന്ന കണ്ടെത്തലുകളുമുണ്ട്. 2019ൽ കോമൺവെൽത്ത് വിമൻ പാർലമെന്റേറിയന്റെ ന്യൂസീലൻഡ് ഘടകം രാജ്യത്തെ എല്ലാ പാർട്ടികളിൽ നിന്നുമുള്ള വനിതാ എംപിമാരെ ഉൾപ്പെടുത്തി മാനസികമായ അതിക്രമങ്ങളെ കുറിച്ച് ഒരു സർവേ നടത്തി.

പങ്കെടുത്തവരിൽ 44% വനിതാ എംപിമാരും ഏതെങ്കിലും തരത്തിലുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കോ അവഹേളനങ്ങൾക്കോ പാത്രമായിട്ടുണ്ടെന്ന് വെളിപ്പെടുത്തി. ബലാത്സംഗം, തട്ടിക്കൊണ്ടു പോകൽ, കൊലപ്പെടുത്തൽ ഭീഷണികൾ നേരിടേണ്ടി വന്നവരുണ്ട്. സഹ എംപിമാരിൽ നിന്ന് സ്ത്രീവിരുദ്ധ പരാമർശങ്ങളും അവഹേളനങ്ങളും ഏറ്റതായി പലരും പറഞ്ഞു. അവഹേളനങ്ങളും അതിക്രമങ്ങളും മൂലം ഇനിയൊരു തിരഞ്ഞെടുപ്പിൽ മത്സരിക്കണമോയെന്നു സംശയിക്കുകയാണെന്ന് 29% പേർ പ്രതികരിച്ചു.

ജസീൻഡ നേരിട്ടത് ഇത്തരം മാനസിക അതിക്രമങ്ങളുടെ അങ്ങേയറ്റമായിരുന്നു. തന്റെ രാജി അതിന്റെ പേരിലല്ല എന്ന് അവർ ആണയിട്ട് പറഞ്ഞാലും രാജ്യത്തെ സ്ത്രീസമൂഹം ഈ വിഷയങ്ങൾ ഉറക്കത്തെന്നെ ഉന്നയിക്കുകയാണ്. എഴുത്തുകാരും ആക്ടിവിസ്റ്റുകളും രാഷ്ട്രീയപ്രവർത്തകരായ സ്ത്രീകളുമെല്ലാം ഇക്കാര്യത്തിൽ ജസീൻഡയ്ക്ക് വേണ്ടി സംസാരിക്കുകയാണ്. നയങ്ങൾ പിഴച്ചതിന്റെ പേരിൽ ഒരു നേതാവ് വിമർശിക്കപ്പെടുന്നത് ആദ്യമായല്ല. പക്ഷേ ജസീൻഡയ്ക്ക് നേരെയുണ്ടായത് ക്രൂരവും അങ്ങേയറ്റം തരംതാഴ്ന്നതുമായ മാനസിക ആക്രമണമാണ്. പുരുഷാധിപത്യത്തിന്റെ എല്ലാ നീച ആയുധങ്ങളും അവർക്കെതിരെ പ്രയോഗിക്കപ്പെട്ടു.

ഇത് അവമതിയാണ്; ജസീൻഡയ്ക്കല്ല, പുരോഗമനം അവകാശപ്പെടുന്ന ഒരു സമൂഹത്തിന്.

No comments