അലീഷയെ തനിച്ചാക്കി അവന്‍ യാത്രയായി... ഇനിയാരുണ്ട്?
ആലപ്പുഴ : മുന്ന ഞങ്ങൾക്ക് ജീവനായിരുന്നു, ഇനിയാരുണ്ട്? മരിച്ച ഉനൈസിന്റെ മൃതദേഹം വാടകവീട്ടിൽ കൊണ്ടുവന്നപ്പോൾ കട്ടിലിൽ തളർന്നു കിടന്ന ഭാര്യ അലീഷ (28) വിങ്ങിപ്പൊട്ടി. ദേഹത്ത് മരം വീഴുന്നതിന് മുൻപ് കൈപിടിച്ച് ഓടിയത് ഇതിനായിരുന്നോ ? ജനലഴിയിൽ കൂടി പ്രിയപ്പെട്ടവന്റെ ചലനമറ്റു കിടക്കുന്ന മുഖം കണ്ട് അലീഷ ചോദിച്ചു.
ഉനൈസിനെ വീട്ടിൽ വിളിച്ചിരുന്നത് മുന്ന എന്നായിരുന്നു. കഴിഞ്ഞ തിങ്കൾ രാവിലെ മട്ടാഞ്ചേരി പാലത്തിന് സമീപം മരം ദേഹത്ത് വീണ് ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉനൈസ് ഇന്നലെ രാവിലെയാണു മരിച്ചത്. മഴ തുടങ്ങിയപ്പോൾ സ്കൂട്ടർ നിർത്തി മട്ടാഞ്ചേരി പാലത്തിനു സമീപത്തെ പെട്ടിക്കടയിൽ കയറിനിന്നു.
കാറ്റും മഴയും ശക്തമായതോടെ ആദ്യം മരക്കൊമ്പും പിന്നാലെ മരവും വീഴുന്നതു കണ്ട് എതിർവശത്തെ അക്ഷയ കേന്ദ്രത്തിലേക്ക് ഓടിയപ്പോഴേക്കും മരം ഇരുവർക്കും മീതെ വീഴുകയായിരുന്നു. ആശുപത്രിയിലായിരുന്ന അലീഷയെ മരണ വിവരം അറിയിച്ചില്ല.
പോസ്റ്റ്മോർട്ടത്തിനു ശേഷം 2.50 ന് ആറാട്ടുവഴി മൈഥിലി ജംക്‌ഷനിലെ വാടക വീട്ടിൽ മൃതദേഹം എത്തിക്കുന്നതിന് മുൻപ് അലീഷയെ ഡിസ്ചാർജ് വാങ്ങി സ്ട്രച്ചറിൽ കിടത്തി കൊണ്ടുവന്നു. ബന്ധുക്കളം നാട്ടുകാരും ഉൾപ്പെടെ വൻജനാവലി അന്തിമോപചാരം അർപ്പിക്കാൻ ഉണ്ടായിരുന്നു. പിതാവ് ഉബൈദിന്റെയും മാതാവ് ഷെമിദയുടെയും ഉനൈസ്–അലീഷ ദമ്പതികളുടെ മകൻ ഇഹാന്റെ കരച്ചിൽ വീടിനെ കണ്ണീർക്കടലാക്കി.
അയൽവീട്ടിൽ തയാറാക്കിയ പന്തലിൽ പൊതുദർശനത്തിനു വച്ച ശേഷം 3.20 ന് പടിഞ്ഞാറെ ഷാഫി ജുമാ മസ്ജിദിൽ കബറടക്കം നടത്തി. വെൽഡിങ് തൊഴിലാളിയായിരുന്ന ഉനൈസ് കോട്ടയത്ത് ജോലിക്ക് ചെന്നപ്പോഴാണ് കോട്ടയം കഞ്ഞിക്കുഴി കീഴുക്കുന്നത്ത് നെന്തേനകത്ത് വീട്ടിൽ സാബു–റോമിയോ ദമ്പതികളുടെ മകൾ അലീഷയെ പരിചയപ്പെട്ടത്. പിന്നീട് വിവാഹിതരായ ഇരുവരും ബാപ്പയും ഉമ്മയും അടങ്ങുന്ന കുടുംബത്തോടൊപ്പം ആയിരുന്നു. ഇവർക്ക് സ്വന്തമായി വീടും സ്ഥലവും ഇല്ലാതിരുന്നതിനാൽ വാടകവീട്ടിലായിരുന്നു. ഇതിനിടെ ഉബൈദിന്റെ ഫ്രൂട്സ് വ്യാപാരത്തിൽ കടം നേരിട്ടു.
ഗൾഫിൽ പോയാൽ കടങ്ങളും ദാരിദ്ര്യവും പരിഹരിക്കാം, സ്വന്തമായി 4 സെന്റ് സ്ഥലം, ഒരു ചെറിയ വീട് ഇതെല്ലാം കണക്കാക്കി നാളെ സൗദി അറേബ്യയിൽ പോകാൻ വീസയും ടിക്കറ്റും വാങ്ങി. ഉമ്മ നൽകിയ 5000 രൂപയ്ക്ക് വസ്ത്രം വാങ്ങാനും മറ്റുമായി പോകുന്നതിനിടെയായിരുന്നു ദുരന്തം. പി.പി.ചിത്തരഞ്ജൻ എംഎൽഎ, മുൻ എംപി ഡോ.കെ.എസ്.മനോജ്, നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, സ്ഥിരം സമിതി അധ്യക്ഷൻ നസീർ പുന്നയ്ക്കൽ, കൗൺസിലർമാരായ ഹെലൻ ഫെർണാണ്ടസ്, ഡി.പി.മധു, പി.റഹിയാനത്ത്, ബി.നസീർ, എ.ഷാനവാസ് തുടങ്ങിയവർ എത്തി.
ചുവട് പൊള്ളയായ മരം വെട്ടി മാറ്റാൻ പല തവണ ആവശ്യപ്പെട്ടു’
ആലപ്പുഴ ∙ കൊമ്മാടി – മട്ടാഞ്ചേരി റോഡിന്റെ വികസനത്തിനു വേണ്ടി വെട്ടിമാറ്റാൻ നമ്പറിട്ട മരം മാസങ്ങൾ കഴിഞ്ഞിട്ടും വെട്ടി മാറ്റാതെ നിർത്തിയതാണ് ഉനൈസിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് അപകടത്തിന് ദൃക്സാക്ഷികളായ സാദിക്കും അശോകനും പറഞ്ഞു.
മട്ടാഞ്ചേരി പാലത്തിനു സമീപം മാടക്കട നടത്തുന്ന സാദിഖ് സിഐടിയു യൂണിയൻ തൊഴിലാളിയാണ്. കൊച്ചിങ്ങാംപറമ്പിൽ എസ്.എസ്.അശോകനും യൂണിയൻ തൊഴിലാളിയാണ്. ‘‘വിലപിടിപ്പുള്ള മരങ്ങൾ രണ്ട് മാസം മുൻപ് വെട്ടിക്കൊണ്ടുപോയി. ചുവട് പൊള്ളയായ മരം വെട്ടി മാറ്റാൻ ഞങ്ങൾ പല തവണ ആവശ്യപ്പെട്ടു. അവർ ചെയ്തില്ല.’’അശോകൻ പറഞ്ഞു.
ഉനൈസും ഭാര്യയും സ്കൂട്ടറിൽ വന്നപ്പോൾ മഴ ശക്തമായി. പെട്ടെന്നുണ്ടായ ചുഴലിക്കാറ്റിൽ മരച്ചില്ല ഒടിഞ്ഞു വീണു. അടുത്ത നിമിഷം മരം ചാഞ്ഞു വരുന്നതു കണ്ട് സുരക്ഷ നോക്കി അക്ഷയ കേന്ദ്രത്തിലേക്ക് ഭാര്യയുടെ കയ്യും പിടിച്ച് ഉനൈസ് ഓടി. ഇരുവരും മരത്തിന്റെ അടിയിൽപ്പെടുന്നതാണ് പിന്നെ കണ്ടത്. അലീഷയെ എടുത്തപ്പോൾ കാൽ ഒടിഞ്ഞിരുന്നു. ഓട്ടോറിക്ഷയിൽ കയറ്റി വിട്ടു. മരത്തിന്റെ അടിയിൽപെട്ട ഉനൈസിനെ രക്ഷപ്പെടുത്താൻ ഏറെ ശ്രമിച്ചു. പൊലീസും അഗ്നിരക്ഷാസേനയും പാഞ്ഞെത്തി. സമീപത്തെ തടിമില്ലിൽ നിന്നു ജെസിബി കൊണ്ടുവന്നാണ് മരം ഉയർത്തിയത് –സാദിഖ് പറഞ്ഞു.
ഒടുവിൽ കണ്ണീർമഴയായി ഉനൈസ്
ആലപ്പുഴ: പ്രകൃതിയുടെ ക്രൂരതയെ അതിജീവിക്കാനായില്ല; ഉനൈസ് മരണത്തിനു കീഴടങ്ങി. തിങ്കളാഴ്ച പകൽ മട്ടാഞ്ചേരി പാലത്തിനു സമീപത്തുവച്ചു കാറ്റിലും മഴയിലും മരം വീണു തലയ്ക്കു ഗുരുതര പരുക്കേറ്റ ആറാട്ടുവഴി മൈഥിലി ജംക്‌ഷൻ സിയാദ് മൻസിലിൽ ഉനൈസ് (30) ഇന്നലെ രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിലാണു മരിച്ചത്.
കബറടക്കം നടത്തി. ഉനൈസിനൊപ്പം അപകടത്തിൽ പെട്ടു നട്ടെല്ലിനും വാരിയെല്ലിനും കാലിനും പരുക്കേറ്റ ഭാര്യ അലീഷ (28) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉനൈസിന്റെ മൃതദേഹം കാണിക്കാൻ അലീഷയെ വീട്ടിലെത്തിച്ചിരുന്നു. ഏകമകൻ ഇഹാൻ യുകെജി വിദ്യാർഥിയാണ്. സൗദി അറേബ്യയിൽ വെൽഡിങ് ജോലിക്കായി 21ന് പോകാൻ തയാറെടുക്കുകയായിരുന്നു ഉനൈസ്.
യാത്രയുടെ ആവശ്യങ്ങൾക്കായി പോയപ്പോഴാണു ദമ്പതികൾക്ക് അപകടമുണ്ടായത്. മണ്ണുമാന്തിയന്ത്രം എത്തിച്ചു മരം മാറ്റിയാണ് ഉനൈസിനെ പുറത്തെടുത്തത്. റോഡ് വികസനത്തിനായി മുറിക്കാൻ നമ്പറിട്ട മരമാണ് ദാരുണസംഭവത്തിന് ഇടയാക്കിയത്. നമ്പറിട്ടവയിൽ വിലപിടിപ്പുള്ളവ 2 മാസം മുൻപു വെട്ടിയിരുന്നു. ബാക്കിയായ പാഴ്മരങ്ങളിലൊന്നാണു വീണത്.
could not survive the cruelty of nature; Unais succumbed to death. On Monday, Unais (30) died at the Medical College Hospital yesterday morning at Siad Mansil, Maithili Junction, after a tree fell on his head due to wind and rain on Monday.