മാറാത്തത് ഇനി മാറും; ഗുജറാത്തിൽ തുടങ്ങിയത് ഒരു നഗരസഭയിൽനിന്ന്, കേരളത്തിലും അടിത്തറയിട്ടു- മോദി
തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തെ ഐതിഹാസികമെന്ന് വിശേപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ ബിജെപി കേരളത്തിൽ അടിത്തറയിട്ടതായും മോദി പറഞ്ഞു. ഗുജറാത്തിൽ ശൂന്യമായിരുന്ന ബിജെപി ഒരു അഹമ്മദാബാദ് നഗരസഭയിൽനിന്നാണ് ജൈത്രയാത്ര തുടങ്ങിയതെന്നും തിരുവനന്തപുരത്ത് നിന്നും സമാന യാത്ര ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.
'കേരളത്തിലിത്തവണ പരിവർത്തനം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. നിങ്ങളുടെ ആവേശം കാണുമ്പോൾ എനിക്കതറിയാം. 1987ന് മുമ്പ് ഗുജറാത്തിൽ തോൽവികൾ ഏറ്റുവാങ്ങുന്ന ഒരു പാർട്ടിയായിരുന്നു. പത്രത്താളുകളിൽ പോലും ബിജെപി ഇടംപിടിച്ചിരുന്നില്ല. 1987ൽ അഹമ്മദാബാദ് മുനിസിപ്പാലിറ്റി നാം പിടിച്ചു. അവിടെ നിന്നാണ് ബിജെപി ഗുജറാത്തിൽ വിജയ യാത്ര തുടങ്ങിയത്. അതുപോലെയാണിപ്പോൾ തിരുവനന്തപുരത്തും. ഒരു പട്ടണത്തിൽനിന്ന് തുടങ്ങിയ ജൈത്ര യാത്ര തിരുവനന്തപുരത്ത് നിന്നും നമുക്ക് തുടങ്ങണം. കേരളത്തിലെ ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസം വന്ന് തുടങ്ങിയിട്ടുണ്ട്' മോദി പറഞ്ഞു.
തിരുവനന്തപുരത്തെ ജയം അത്ഭുതവും ഐതിഹാസികവുമാണ്. ഇതോടെ ബിജെപി കേരളത്തിൽ അടിത്തറയിട്ടു. അതിന്റെ അലയൊലി രാജ്യമെങ്ങും ഉണ്ട്. ഇടത് വലത് അഴിമതി ഭരണത്തിൽനിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള വിജയമാണിത്. തിരുവനന്തപുരത്തിന് നന്ദി പറയുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
മാറാത്തത് ഇനി മാറും എന്ന് പ്രധാനമന്ത്രി മലയാളത്തിൽ പറഞ്ഞു. ഏഴുപതിറ്റാണ്ടായി തിരുവനന്തപുരത്തോട് ഇടത് വലത് മുന്നണികൾ അനീതി കാണിക്കുന്നു. വികസിത തിരുവനന്തപുരമെന്ന സ്വപ്‌നം യാഥാർഥ്യമാകാൻ പോകുകയാണ്. രാജ്യത്തെ മികച്ച നഗരമാകാനുള്ള തിരുവനന്തപുരത്തിന്റെ എല്ലാ ശ്രമങ്ങൾക്കും പൂർണ്ണ പിന്തുണ നൽകും. കേരളത്തിന്റെ ഭാവി മാറ്റുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേത്ത്. ഇതുവരെ രണ്ട് പക്ഷത്തേ മാത്രമാണ് കേരളം കണ്ടിരുന്നത്. ഇടതും വലതും. ഇനി മൂന്നാമത്തെ ഒരു പക്ഷം കൂടിയുണ്ടാകും. അത് വികസനത്തിന്റെ എൻഡിഎ എന്ന പക്ഷമാണ്.
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ചിഹ്നം രണ്ടാണെങ്കിലും അജണ്ട ഒന്ന് തന്നെയാണ്. ത്രിപുരയിൽ മുപ്പത് വർഷം സിപിഎം ഭരിച്ചു. അതിന് ശേഷം ജനങ്ങൾ മാറി ചിന്തിച്ചു. ഇന്ന് അവിടെ എൽഡിഎഫിനെ പേരിന് പോലും കാണുന്നില്ല. ബംഗാളിൽ 35-40 വർഷം ഇടതുപക്ഷം ഭരിച്ചു. ഇന്നവിടെ മത്സരിക്കാൻ പോലും സിപിഎമ്മിന് ആളില്ല. കേരളം രക്ഷപ്പെടണമെങ്കിലും ഇടത്-വലത് കൂട്ടുകക്ഷി ഭരണം അവസാനിപ്പിക്കണം. അവർ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് നടത്തുന്നതെന്നും പ്രധാമന്ത്രി പറഞ്ഞു.
അയ്യങ്കാളിയേയും മന്നത്ത് പത്മനാഭനയേയും ശ്രീനാരായ ഗുരുവിനെയും അനുസ്മരിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
------------------------------------------------------