Featured Posts

Breaking News

കേരളത്തിലെ അമ്മമാര്‍ക്ക് മുന്നില്‍ പിണറായിക്ക് തല താഴ്ത്തിയല്ലാതെ നില്‍ക്കാനാകില്ല: കെ.കെ.രമ


തിരുവനന്തപുരം: അനുപമ വിഷയത്തില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി നിയമസഭയില്‍ പ്രതിപക്ഷം. സര്‍ക്കാരും ശിശുക്ഷേമസമിതിയും ചേര്‍ന്ന് ആസൂത്രിതമായി നടപ്പിലാക്കിയ ഹീനമായ ദുരഭിമാന കുറ്റകൃത്യമാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. ആഭ്യന്തരവകുപ്പിന്റെ തലവനായ മുഖ്യമന്ത്രിക്ക് തല താഴ്തിയല്ലാതെ കേരളത്തിലെ അമ്മമാരുടെ മുന്നില്‍ നില്‍ക്കാനാവില്ലെന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിക്കൊണ്ട് കെ.കെ.രമ കുറ്റപ്പെടുത്തി.

അനുപമയുടെ അച്ഛന്റെ ഭരണ, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിന് മുമ്പില്‍ പേരൂര്‍ക്കട പോലീസ് നട്ടെല്ലുവളച്ച് നിന്നുവെന്നും നിയമപരമായി പ്രവര്‍ത്തിക്കേണ്ട ശിശുക്ഷേമസമിതി ഗുരുതരമായ അനാസ്ഥ വിഷയത്തില്‍ കാണിച്ചുവെന്നും ഇത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്നും കെ.കെ.രമ നിയമസഭയില്‍ പറഞ്ഞു. ഇതിനിടെ കെ.കെ.രമയുടെ അടിയന്തരപ്രമേയം സ്പീക്കര്‍ ഇടപെട്ട് നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറുടെ ഡയസിനടുത്തെത്തി പ്രതിഷേധിച്ചു.

ശിശുക്ഷേമ സമിതി നിയമപരമായുള്ള നടപടി ക്രമങ്ങള്‍ പാലിച്ചാണ് ദത്ത് നല്‍കിയതെന്നായിരുന്നു ഇതിന് മറുപടിയായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്. ദത്ത് നല്‍കിയ കുട്ടി അനുപമയുടെ കുട്ടിയാണോ എന്ന് അറിയില്ലെന്നായിരുന്നു മന്ത്രി പറഞ്ഞു.

കോടതി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും വളര്‍ത്താന്‍ തയ്യാറെങ്കില്‍ കുട്ടി അമ്മയ്‌ക്കൊപ്പമാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു. ശിശുക്ഷേമ സമിതിയെ വെള്ളപൂശി അവരെ കുറ്റകൃത്യത്തില്‍ നിന്ന് മോചിപ്പിക്കാനാണ് മന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. കെ.കെ.രമയ്ക്ക് മറുപടി നല്‍കാന്‍ സമയം നല്‍കാതിരിക്കുകയും മൈക്ക് ഓഫ് ചെയ്യുകയും ചെയ്ത സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.

No comments