Featured Posts

Breaking News

സര്‍ക്കാരിന് തിരിച്ചടി; അലനും താഹയ്ക്കുമെതിരേ യുഎപിഎ നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി


ന്യൂഡല്‍ഹി: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ശുഹൈബിനും താഹ ഫസലിനുമെതിരേ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി. മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താല്‍ യുഎപിഎ ചുമത്താനാകില്ല. മാവോയിസ്റ്റ് സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍കുകയുള്ളുവെന്നും സുപ്രീം കോടതി വ്യക്തമാക്കി.

താഹ ഫസലിന് ജാമ്യം അനുവദിച്ചു പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക പരാമര്‍ശം. അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യവും സുപ്രീം കോടതി തള്ളി.

ചെറുപ്പക്കാരായ അലനും, താഹയും മാവോയിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരായിരിക്കാം. അതിനാല്‍ അവരുടെ പക്കല്‍ മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും, ലഘുലേഖകളും കണ്ടേക്കാം. അലനും താഹയും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടനയുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് മാവോയിസ്റ്റ് സംഘടനയുടെ പ്രവര്‍ത്തനം ആണെന്ന് വിലയിരുത്താന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ശ്രീനിവാസ് ഓക് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2020 സെപ്റ്റംബറില്‍ കൊച്ചിയിലെ എന്‍ഐഎ കോടതി അനുവദിച്ച അതേ വ്യവസ്ഥകളിലാണ് താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയായ അലന്‍ ശുഹൈബിന് വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരി വച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. വിധിയിലെ നിരീക്ഷണങ്ങള്‍ വിചാരണ കോടതിയിലെ മറ്റ് നടപടികളെ സ്വാധീനിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

No comments