Featured Posts

Breaking News

യുഎസിലെ പണപ്പെരുപ്പം 39 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍: ഇന്ത്യയെ എപ്രകാരം ബാധിക്കും?


ആഗോളതലത്തില്‍ ആശങ്ക ഉയര്‍ത്തി യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ കുതിക്കുന്നു. ഉപഭോക്തൃ വില സൂചിക 40വര്‍ഷ ചരിത്രത്തിലെ ഉയര്‍ന്നനിരക്കാണ് രേഖപ്പെടുത്തിയത്. ഇതോടെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പണനയത്തില്‍ മാറ്റംവരുത്താനുള്ള സാധ്യതയേറി.

യു.എസ് തൊഴില്‍ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 2020നവംബറിനുശേഷം ഉപഭോക്തൃ വില സൂചിക 6.8ശതമാനമാണ് ഉയര്‍ന്നത്. ഒക്ടോബറിലെ നിരക്കിനേക്കാള്‍ 0.8ശതമാനമാണ് സൂചികയിലെ വര്‍ധന.

ഇന്ധനം, താമസം, ഭക്ഷണം, വാഹനം തുടങ്ങിയ മേഖലകളിലെ വിലവര്‍ധനവാണ് പണപ്പെരുപ്പ സൂചിക ഉയരാന്‍ പ്രധാനകാരണമായി വിലയിരുത്തുന്നത്. നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും ചെലവ് വര്‍ധിച്ചതിനാല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പണംചെലവഴിക്കേണ്ട സാഹചര്യമാണുള്ളത്.

അതുകൊണ്ടുതന്നെ ആഗോളതലത്തില്‍ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ സമ്മര്‍ദത്തിലാണ്. അടുത്തയാഴ്ച നടക്കുന്ന ഫെഡറല്‍ റിസര്‍വിന്റെ ഈ വര്‍ഷത്തെ അവസാന യോഗത്തില്‍ ബോണ്ട് തിരികെവാങ്ങല്‍ പദ്ധതി വേഗത്തിലാക്കാനുള്ള തീരുമാനമെടുത്തേക്കും.

കോവിഡ് പ്രതിസന്ധി അതിജീവിക്കാന്‍ യുഎസ് ഫെഡ് റിസര്‍വ് പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകള്‍ പലിശ നിരക്ക് ഉയര്‍ത്തി ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമാണുള്ളത്. 1982ല്‍ പണപ്പെരുപ്പത്തില്‍ സമാനമായ ഉയര്‍ച്ചയുണ്ടായപ്പോള്‍ ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് 19.10ശതമാനമായിരുന്നു എന്നകാര്യം ഓര്‍ക്കണം. നിലവില്‍ ഇത് അരശതമാനത്തില്‍ താഴെയാണ്.

No comments