Featured Posts

Breaking News

എല്‍ഡിഎഫുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍


കോഴിക്കോട്: ഇടത് മുന്നണിയുമായി എല്‍ഡിഎഫ് സര്‍ക്കാരുമായും സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്തയുടെ യുവജന വിഭാഗമായ എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍.

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അണിനിരന്നവര്‍ എല്ലാവരും വിശ്വാസികള്‍ അല്ലാത്തവരാണെന്ന് പറയുന്നില്ല. പല സാഹചര്യങ്ങള്‍ക്കൊണ്ട് സിപിഎമ്മുമായി സഹകരിച്ചുപോരുന്നവരുണ്ട്. ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. അവരെല്ലാം നിരീക്ഷകത്വം അംഗീകരിച്ചവരോ ഇടത് സൈദ്ധാന്തിക ദര്‍ശനം പഠിച്ചവരോ ആയിക്കൊള്ളമെന്നില്ല. ഇവര്‍ മതവിശ്വാസികളല്ലെന്ന് നമുക്ക് പറയാന്‍ സാധിക്കില്ലെന്നും പൂക്കോട്ടൂര്‍ പറഞ്ഞു. സമസ്തയുടെ അഭിമുഖം പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് പോയവര്‍ പള്ളിയുമായും മദ്രസകളുമായുമെല്ലാം സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം ആളുകളെയൊന്നും വെറുപ്പിക്കുന്ന സമീപനം സമസ്ത മുമ്പും ഇപ്പോഴും സ്വീകരിച്ചിട്ടില്ല.

സമസ്ത സര്‍ക്കാരിനോട് സഹകരിക്കുന്നുണ്ട്. ഭരിക്കുന്ന സര്‍ക്കാരില്‍ നിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി വിദ്വേഷ സമീപനം സ്വീകരിക്കാതെ സഹകരിച്ചുപോരുന്നുണ്ട്. അത് വിമര്‍ശിക്കപ്പെടേണ്ട സാഹചര്യമില്ല. അത് തന്ത്രപരമായ നീക്കമാണ്. കേരളം ഭരിക്കുന്നത് പൂര്‍ണ്ണമായും കമ്യൂണിസ്റ്റുകളല്ല. അതില്‍ മതവിശ്വാസികളുമുണ്ട്. കാര്യങ്ങളെ വേര്‍തിരിച്ച് കാണാനുള്ള വിവേകം ബുദ്ധിയുള്ളവര്‍ക്കുണ്ട്. ബാക്കിയുള്ളവര്‍ വെറുതെ വിവാദമുണ്ടാക്കുകയാണെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ കൂട്ടിച്ചേര്‍ത്തു.

ഇടതുമുന്നണിയുമായുള്ള സഹകരണം സംബന്ധിച്ച് സമസ്തയില്‍ തന്നെ ഭിന്നത നിലനില്‍ക്കുന്നതിനിടയിലാണ് മുസ്ലിം ലീഗുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. നേരത്തെ വഖഫ് വിഷയത്തില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്വീകരിച്ച സമീപനം സംസ്ഥാന സര്‍ക്കാരിനെ ഗുണകരമായിരുന്നു. എന്നും ഒപ്പം നിന്നിരുന്ന സമസ്തയുടെ ഈ നിലപാട് ലീഗിന് അപ്രതീക്ഷിത തിരിച്ചടിയാവുകയും ചെയ്തിരുന്നു. ഇതിനിടെ കമ്യൂണിസത്തിനെതിരേ സമസ്തയിലെ ഒരു വിഭാഗം അവതരിപ്പിച്ച പ്രമേയം ജിഫ്രി തങ്ങള്‍ പരസ്യമായി തള്ളിപ്പറയുകയും ചെയ്യുകയുണ്ടായി.

സര്‍ക്കാരിനോടും ഇടത് മുന്നണിയോട് സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന സമസ്തയുടെ നിലപാട് സ്വാഗതം ചെയ്യുന്നതായി കെ.ടി.ജലീല്‍ എംഎല്‍എ പറഞ്ഞു. അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

No comments