Featured Posts

Breaking News

യുഎഇയില്‍ മുസ്ലീങ്ങളല്ലാത്തവര്‍ക്ക് സ്വന്തം വ്യക്തിനിയമം


ലഭിക്കേണ്ട അര്‍ഹമായ നിയമപരിരക്ഷ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുന്ന നടപടിയിലേക്ക് കടന്ന് ലോകത്തിന് മാതൃകയാവുകയാണ് യുഎഇ. രാജ്യത്തെ പ്രവാസികളായ ആളുകളുടെ വ്യത്യസ്തങ്ങളായ ജീവിതരീതികളെയും വിശ്വാസങ്ങളെയും മനസിലാക്കുകയും അവയുടെ സംരക്ഷണവും ലക്ഷ്യമിട്ടുളള നിയമ നിര്‍മ്മാണമാണ് യുഎഇ നടത്തിയിരിക്കുന്നത് . 

വിവാഹം, കുട്ടികളുടെ സംരക്ഷണം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ സുപ്രധാന വിഷയങ്ങളെല്ലാം കൃത്യമായി തീര്‍പ്പാക്കാനുതകുന്ന പുതിയ നിയമമാണ് യുഎഇയില്‍ നടപ്പാക്കി തുടങ്ങിയത്.ഇനിമുതല്‍ ഇത്തരം കേസുകള്‍ യുഎഇ കോടതിയില്‍ പുതിയ വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പാക്കും. നേരത്തെ 2021 മുതല്‍ അബുദാബി എമിറേറ്റില്‍ നടപ്പാക്കിയ നിയമമാണ് യുഎഇ മുഴുവന്‍ ബാധകമാകുന്ന ഫെഡറല്‍ നിയമമായി മാറിയത്. 

രാജ്യത്ത് നിലവിലുള്ള ഇസ്ലാമിക നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാക്കാതെ മറ്റു മതവിശ്വാസികള്‍ക്ക് വിവാഹ മോചനം ഉള്‍പെടെയുള്ളവ എളുപ്പത്തില്‍ സാധ്യമാകും. മാതൃരാജ്യത്തെ നിയമം ബാധകമാക്കണമെങ്കില്‍ അതും സാധ്യമാകും. രാജ്യത്തെ എല്ലാ താമസക്കാര്‍ക്കും കൃത്യമായ നിയമപരിപക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തിന്റെ നടപടി.

രാജ്യത്ത് താമസിക്കുന്ന പ്രവാസികളായ ലക്ഷക്കണക്കിന് ആളുകള്‍ക്ക് നേരിട്ട് ഗുണം ലഭിക്കുന്ന നിയമനിര്‍മാണമാണ് യുഎഇ നടത്തിയിരിക്കുന്നത്. എല്ലാവിഭാഗങ്ങളിലേക്കും കരുതലിന്റെ സന്ദേശമെത്തിക്കുന്ന തരത്തില്‍ വിശാലമനസ്‌കതയോടെയും ദീര്‍ഘവീക്ഷണത്തോടെയുമാണ് പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്. 

യു.എ.ഇയിലെ വിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയും നിലനിര്‍ത്തിത്തന്നെ പ്രവാസികളെ അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും നിലനിര്‍ത്തി സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ സാഹചര്യമൊരുക്കുന്നതാണ് നിയമഭേദഗതി. ഏറ്റവും ഗുണകരമായ മാറ്റങ്ങള്‍ വരുന്നത് വിവാഹം, വിവാഹമോചനം എന്നിവയിലാണ്.

വിവാഹമോചനം നിയമക്കുരുക്കുകളും പ്രതിസന്ധികളുമെല്ലാം അകറ്റി വളരെ ലളിതമാക്കിത്തീര്‍ക്കുന്നതിന് സഹായിക്കുന്ന തരത്തിലാണ് പുതിയ നിയമം തയാറാക്കിയിരിക്കുന്നത്. വിവാഹമോചനം നേടുന്നവര്‍ തമ്മില്‍ സാമ്പത്തികമായോ മറ്റോ ഉളള പ്രശ്‌നങ്ങള്‍തീര്‍ക്കുന്നതിന് മറ്റ് സംവിധാനങ്ങളെ എളുപ്പത്തില്‍ ആശ്രയിക്കാന്‍ സഹായിക്കുന്ന തരത്തിലും മാറ്റിയിരിക്കുന്നു എന്നതാണ് പ്രത്യേകത.

വിവാഹ മോചനത്തിന് പരസ്പരം കുറ്റപ്പെടുത്തേണ്ടതില്ല എന്ന് നിയമം പറയുന്നതിനാല്‍ കോടതികളിലെ നടപടിക്രമങ്ങള്‍ എളുപ്പത്തിലാകും. എന്നാല്‍ ജീവനാംശം ആവശ്യമുള്ളവര്‍ക്ക് മറ്റ് കേസുകളുമായി മുമ്പോട്ട് പോകാനും സാധിക്കും.

വിവാഹമോചിതരയാവരുടെ കുട്ടികളുടെ ഭാവി സംബന്ധിച്ച് വിഷയത്തിലും നിയമം കൃത്യമായ രീതിയില്‍ സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. ഇത്തരം കുട്ടികള്‍ക്ക് 18 വയസ്സാവുന്നത് വരെ സ്ത്രീക്കും പുരുഷനും തുല്യാവകാശം ഉണ്ടായിരിക്കും. 18 വയസിനുശേഷം കുട്ടികള്‍ക്ക് രക്ഷിതാക്കളെ തെരഞ്ഞെടുക്കാം.

പിന്തുടര്‍ച്ച അവകാശവുമായി ബന്ധപ്പെട്ട് വിപ്ലവകരമായ മാറ്റങ്ങളും നിയമം അനുശാസിക്കുന്നുണ്ട്. പുതിയ നിയമമനുസരിച്ച് വില്‍പത്രം എഴുതാതെ ഒരാള്‍ മരണപ്പെടുകയാണെങ്കില്‍ ഭാര്യക്ക് പകുതി സ്വത്തും ബാക്കി പകുതി കുട്ടികള്‍ക്കും തുല്യമായി വീതിക്കും. എന്നാല്‍ കുട്ടികള്‍ ഇല്ലാത്തവരാണ് മരണപ്പെട്ടതെങ്കില്‍ ആ വ്യക്തിയുടെ രക്ഷിതാക്കള്‍ക്ക് തുല്യമായി അത് വീതിക്കും. രക്ഷിതാക്കളും ഇല്ലാത്തവരാണ് മരണപ്പെട്ടതെങ്കില്‍ അവരുടെ സഹോദരങ്ങള്‍ക്ക് തുല്യമായി ലഭിക്കുന്നതായിരിക്കും.

(Source: 24 News)

English short: Non-Muslims have their own personal law in the UAE Divorce is easily possible for people of other faiths without applying the provisions of the existing Islamic law in the country. If the law of the home country is to be applied then that is also possible. The action of the country is aimed at ensuring proper legal justice for all the residents of the country.

No comments