കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി..
കോഴിക്കോട്: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി. വിഷയത്തിൽ സാദിഖലി തങ്ങൾ പറഞ്ഞതാണ് ലീഗ് നിലപാട്. നിങ്ങളാരും പാർട്ടിയാകേണ്ടെന്നും വർഗീയധ്രൂവീകരണ സാധ്യതയുള്ള വിഷയത്തില്‍ വിവാദം വേണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് പറയാനാകില്ല, മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവിൻ്റെ അഭിപ്രായമല്ല മുസ്‌ലിം ലീഗിനെന്നാണ് കെ.എം ഷാജി പറഞ്ഞത്. 'മുനമ്പം വിഷയം വലിയ പ്രശ്‌നമാണ്. നിങ്ങള്‍ വിചാരിക്കുന്ന പോലെ നിസ്സാരമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞു, അത് വഖഫ് ഭൂമിയല്ലെന്ന്. മുസ്‌ലിം ലീഗിന് അങ്ങനെ ഒരു അഭിപ്രായം ഇല്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറനായാകില്ല. ഫാറൂഖ് കോളജിന്റെ അധികൃതര്‍ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അങ്ങനെ പറയാന്‍ അവര്‍ക്കെന്ത് അവകാശമാണുള്ളത്. വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവര്‍ക്ക് വിട്ടുകൊടുത്തത്. ആരാണ് അതിന് രേഖയുണ്ടാക്കിയത്. അവരെ പിടിക്കേണ്ടത് മുസ്‌ലിം ലീഗാണോ? ഭരണകൂടമല്ലേ ചെയ്യേണ്ടത്'- എന്നാണ് കെ.എം ഷാജിയുടെ വാക്കുകൾ.
ഷാജിയെ തള്ളാതെ എം.കെ മുനീർ എംഎല്‍എയും രംഗത്തെത്തി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് മുസ്‌ലിം ലീഗ് പറഞ്ഞിട്ടില്ലെന്ന് എം.കെ മുനീര്‍ പറഞ്ഞു. അവിടെയുള്ള പാവങ്ങളെ കുടിയിറക്കരുതെന്നാണ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് ആ നാട്ടുകാരനാണ് നാട്ടുകാർക്കൊപ്പമേ അദ്ദേഹത്തിന് നിൽക്കാനാകൂ. നിയമപരമായ പ്രതിവിധിയാണ് ഉണ്ടാകേണ്ടത്. അവിടെയുള്ള ജനങ്ങൾക്ക് നിയമപരമായി അവിടെ തന്നെ താമസിക്കാൻ കഴിയണം. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും എം.കെ മുനീർ കൂട്ടിച്ചേർത്തു.