Featured Posts

Breaking News

ഓണം ആഘോഷിക്കുന്നതിന് കർഷകരെ പിഴിയാനിറങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ


ഇടുക്കി: ഇടുക്കിയിലെ ഏലക്കർഷകരിൽ നിന്നും നിർബന്ധിത പണപ്പിരിവ് നടത്തിയ ഉദ്യോഗസ്ഥരെ സർക്കാർ സസ്പെന്‍റ് ചെയ്തു.കുമിളി പുളിയൻമല സെക്ഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ചെറിയാൻ.വി ചെറിയാൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ. രാജു എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ഉദ്യോഗസ്ഥർ പണം വാങ്ങുന്നതിെൻറ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഒപ്പം കർഷകർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് പരാതി നൽകിയതിനെ തുടർന്ന് സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വനം വകുപ്പ് പ്രിൻസിപ്പൽ കൺസർവേറ്റർ & ഹെഡ് ഫോറസ്റ്റ് ഫോഴ്സ് പി. കെ. കേശവൻ ഐ. എഫ്.എസിനെ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ചുമതലപ്പെടുത്തിരുന്നു.

അദ്ദേഹം നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. പണപ്പിരിവുമായി ബന്ധപ്പെട്ട് മറ്റാരുടെയെങ്കിലും പങ്ക് ഉണ്ടോയെന്നും അന്വേഷിക്കുമെന്ന് സർക്കാർ അറിയിച്ചു. ഏലത്തോട്ടമുടമകളുടെ വീടുകളിൽ മഫ്തിയിൽ എത്തിയാണ് ഉദ്യോഗസ്ഥർ പണം വാങ്ങുന്നത്. ക്രിസ്മസ്, ദീപാവലി തുടങ്ങിയ മറ്റ് വിശേഷ ദിവസങ്ങളിലും വനംവകുപ്പ് ഉദ്യോഗസ്ഥർ പിരിവ് നടത്താറുണ്ടെന്നും പരാതിയുണ്ട്.

അയ്യപ്പൻകോവിൽ, കുമളി, നെടുങ്കണ്ടം മേഖലകളിലെ ഉദ്യോഗസ്ഥർക്ക് എതിരെയാണ് പരാതി.വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയാണ് പണപ്പിരിവെന്നും അക്ഷേപം ഉണ്ട്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കർഷകരുടെ ആവശ്യം.

No comments