Featured Posts

Breaking News

നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട ഇടങ്ങളായി കാശിക്കും കേദാർനാഥിനുമൊപ്പം ഇപ്പോൾ കാലടിയും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട ഇടങ്ങളായ കാശിക്കും കേദാർനാഥിനുമൊപ്പം ഇപ്പോൾ കാലടിയും. മൂന്നും ശങ്കരാചാര്യരുടെ സ്മരണകൾ പേറുന്നതാണ് എന്നതാണ് സവിശേഷത. മൊറാർജി ദേശായിക്കു ശേഷം കാലടിയിലെത്തുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

സാംസ്കാരികവും ആധ്യാത്മികവുമായ പ്രാധാന്യമുള്ള സ്ഥലങ്ങളെ കൂട്ടിയിണക്കുന്ന യാത്രകൾക്ക് എൻ.ഡി.എ. സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ശങ്കരാചാര്യരുടെ ജന്മസ്ഥലമെന്ന നിലയിൽ കാലടിയും ഈ ഗണത്തിലേക്ക് വരാനുള്ള സാധ്യത തെളിയുന്നുണ്ട്. കേന്ദ്ര ടൂറിസം മന്ത്രി കിഷൻറെഡ്ഡി കഴിഞ്ഞ വർഷം കാലടിയിലെത്തി വിശദാംശങ്ങൾ പഠിച്ച് മടങ്ങിയിരുന്നു.

കഴിഞ്ഞ വർഷം ഡിസംബർ 13-നാണ് 5.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വാരാണസിയുടെ മുഖച്ഛായ തന്നെ മാറ്റിയ ഇടനാഴി വിശ്വനാഥ ക്ഷേത്രത്തെയും ഗംഗാ നദിയെയും ബന്ധിപ്പിക്കുന്നതാണ്. ഇവിടെ ശങ്കരാചാര്യരുടെ പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തിരുന്നു.

യാത്രാ സൗകര്യങ്ങൾ ഉൾെപ്പടെയുള്ള വികസന പദ്ധതികൾക്കായി പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെ കേദാർനാഥിലെത്തിയത് കഴിഞ്ഞ വർഷം നവംബറിലാണ്. 12 അടിയുള്ള ശ്രീശങ്കര പ്രതിമയും അദ്ദേഹം ആ സന്ദർശനത്തിൽ കേദാർനാഥിൽ അനാച്ഛാദനം ചെയ്തിരുന്നു.

ദേശീയോദ്‌ഗ്രഥനത്തിന്റെ പ്രചാരകനെന്ന നിലയിൽ കൂടിയാണ് ബി.ജെ.പി. ആദിശങ്കരനെ കാണുന്നത്. ഭാരത പരിക്രമം നടത്തിയ ശങ്കരാചാര്യർ ഭാരതത്തിന്റെ നാലു ദിക്കുകളിലായി മഠങ്ങൾ സ്ഥാപിച്ചതിനെ കുറിച്ച് മോദി നെടുമ്പാശ്ശേരി പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.

No comments